ക്രമസമാധാനപാലനവും നിയമപരിപാലനവും കേരളാ പൊലീസിന്റെ കൈയില്‍ ഭദ്രമാണ്. ഇപ്പോള്‍ ഇതാ കേരളാ പോലീസിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറുകയാണ്. പോൽ- ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനായാകും പോലീസ് ഇനി പൊതുജനങ്ങൾക്ക് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കേരള പോലീസിന്റെ പുത്തൻ സംരംഭത്തിന് വെഞ്ഞാറമൂട് സ്വദേശിയാണ് തന്റെ ഫേസ്ബുക്ക് കമന്റിലൂടെ ഈ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ചില്ലറ മാറ്റങ്ങളോടെയാണ് പുതിയ ആപ്പിന് പേര് സ്വീകരിച്ചിരിക്കുന്നത്. പോല്‍-ആപ്പ് (sPOL-APP) എന്നാണ് പുതിയ ആപ്പിന്റെ പേരെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 2020 ജൂണ്‍ 10നായിരുന്നു ഓണ്‍ലെന്‍ റിലീസിങിലൂടെ ആപ്പ് ഉദ്ഘാടനം ചെയ്ത് .
സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് പോല്‍-ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് കാണിച്ചുകൊടുക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. കേരളാ പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകളും ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. എഫ്ഐആര്‍ റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്. പൊലീസ് സേന മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പില്‍ സംവിധാനം ഉണ്ട്. പാസ്സ്പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്പറിലേയ്ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാനുള്ള സുരക്ഷാ സംവിധാനവും ഈ ആപ്പിലുണ്ട്. അത് കൂടാതെ ഈ നമ്പറുകളിലേയ്ക്ക് എസ്ഒഎസ് കോള്‍ ചെയ്യാനും സാധിക്കും. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്ഐആര്‍ ഡോണ്‍ലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള വഴി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍, ജനമൈത്രി പോലീസ് സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം, ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പൊലീസ് ഓഫീസുകളെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പറും, മറ്റു ഹെല്പ് ലൈന്‍ നമ്പറുകള്‍, ബന്ധപ്പെട്ട വിവിധ വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങിയവയാണ് കേരള പോലീസിന്റെ ആപ്പില്‍ ഉണ്ടാകുക. സമഗ്രമായി തയ്യാറാക്കുന്ന ആപ്പില്‍ 27 സേവനങ്ങള്‍ ലഭിക്കും.
പൊലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഈ ആപ്പിലൂടെ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് സഹായമാകുന്ന ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ വിവരണവും ഫോട്ടോയും നേരിട്ട് പൊലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോയോടൊപ്പം ടാഗ് ചെയ്ത് ആപ്പിലൂടെ പോലീസിന് നല്‍കാം. പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയയ്ക്കാന്നുള്ള പ്രത്യേകം സംവിധാനവും പോല്‍-ആപ്പില്‍ ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനുള്ള സംവിധാനമാണ് ഈ ആപ്പിന്റെ മറ്റൊരു സവിശേഷത. വനിതകള്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ പ്രത്യേക അപ്പോയിന്മെന്റുകള് ലഭിക്കാനും ഈ ആപ്പ് ഉപയോഗിക്കാം. ജനങ്ങള്‍ അറിയേണ്ട പൊലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും എന്നാണ് ലഭ്യാമാകുന്ന വിവരം.
Post a comment