റിസർവ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ പറഞ്ഞു.
നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. കഴിഞ്ഞ 20 വർഷത്തിനിടെ 420 സഹകരണ ബാങ്കുകൾ രാജ്യത്ത് തകർന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതിയെന്ന് ധനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതല്ല ഈ ഭേദഗതി. കഴിഞ്ഞ രണ്ട് വർഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ഈ ഭേദഗതി കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ബാങ്കുകളായി പ്രവർത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ സൂക്ഷ്മത പുലർത്തുന്നതിനാലാണ് സർക്കാരിന് ഓർഡിനൻസിലേക്ക് പോകേണ്ടിവന്നുതെന്നും നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.
Post a comment