ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ഋഷിരാജ് സിങും പി.വിജയനും ജി. ലക്ഷമണയും തുടങ്ങി ഡിവൈ.എസ്.പിമാരടക്കം ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചതായി കണ്ടെത്തൽ. പിന്നില്‍ ഉത്തരേന്ത്യയിലെ വന്‍ സംഘമെന്നാണ് ലഭിക്കുന്ന സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും മെസഞ്ചര്‍ ചാറ്റിലൂടെ പണം വാങ്ങിയുമാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ പേരില്‍ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ അഞ്ച് മൊബൈല്‍ നമ്പരുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഈ നമ്പരുകള്‍ നിരീക്ഷിച്ചപ്പോള്‍ ഹരിയാന, രാജസ്ഥാന്,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായതയാണ് വിവരം. ഐ.ജി. പി.വിജയന്റെ പേരില്‍ രണ്ട് ദിവസം മുന്‍പ് പ്രത്യക്ഷപ്പെട്ട ഫെയ്സ് ബുക്ക് അക്കൗണ്ട് യഥാര്‍ത്ഥ അക്കൗണ്ടിലുള്ള അതേ പേരും ഫോട്ടോയും വിവരങ്ങളുമെല്ലാം ചേര്‍ത്ത വ്യാജനാണ്.
വ്യാജ അക്കൗണ്ടില്‍ നിന്ന് ചിലര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് പോയതോടെയാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവരുപയോഗിച്ചത് രണ്ട് സിമ്മുകളാണെന്നും കണ്ടെത്തി. ഇതിൽ ഒരെണ്ണം രാജസ്ഥാനിലെ ഭരത്പൂരിലും മറ്റൊരണ്ണം ഹരിയാനയിലുമാണ് പ്രവർത്തിക്കുന്നത്. ഐ.ജി. ലക്ഷമണയുടെ വ്യാജ അക്കൗണ്ട് പരിശോധിച്ചാല്‍ തട്ടിപ്പ് രീതി വ്യക്തമാകും. വ്യാജനുമായി സൗഹൃദത്തിലായയാളോട് മെസഞ്ചറിലെ ചാറ്റിലൂടെ മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം കൈമാറാന്‍ ഗൂഗിള്‍ പേ നമ്പരും നല്കി. സംശയം തോന്നി പണം കൈമാറാത്തതിനാല്‍ തട്ടിപ്പ് പൊളിഞ്ഞു. ഇങ്ങിനെ വിവിധ ഇടങ്ങളിലെ മേല്‍വിലാസം കാണുന്നതുകൊണ്ടാണ് തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് സൈബര്‍ ക്രൈം പൊലീസ് വിലയിരുത്തുന്നത്.
Post a comment