മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.
പരിശോധന കൂട്ടും
പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആർ.ടി.പി.സി.ആർ. പരിശോധനയുൾപ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം.
മുഖ്യമന്ത്രിക്ക് കോവിഡ്
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് രോഗബാധ വ്യക്തമായത്. മാർച്ച് മൂന്നിന് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച മുഖ്യമന്ത്രിക്ക് രണ്ടാമത്തെ ഡോസിനുള്ള ദിവസമാകുന്നതേയുള്ളൂ.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തസമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.
Post a comment